Dec 31, 2011

മാവോവാദി വേട്ട, തീവ്രവാദി വേട്ട ചിലഅയാഥാര്‍ഥങ്ങളായ സത്യങ്ങളെ കുറിച്ച് തേജസ്ലേഖകന്‍ കെ എ സലിം ദിനപത്രത്തിലെഴുതിയ ലേഖനം പ്രയാ സുഹൃത്തുക്കള്‍ക്കായി പങ്ക് വെയ്ക്കുന്നു

ഭരണകൂടം സ്വന്തം മക്കളെ കൊന്നുതിന്നുമ്പോള്‍ 2010 ജൂലൈ 28നു രാത്രി ഡല്‍ഹി ഭാല്‍സ ഡയറി പോലിസ് സ്‌റ്റേഷനില്‍ 28കാരിയായ യുവതിയെ പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. കൂടെയുണ്ടായിരുന്ന വൃദ്ധയായ മാതാവിന്റെ വയറ്റില്‍ ചവിട്ടി. ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ച് പോലിസ് കാലത്ത് പിടിച്ചുകൊണ്ടുപോയ സഹോദരനെക്കുറിച്ച് അന്വേഷിക്കാന്‍ മാതാപിതാക്കളോടൊപ്പം സ്റ്റേഷനിലെത്തിയതായിരുന്നു യുവതി. സഹോദരനെ പിടികൂടിയ പോലിസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോവുംമുമ്പ് അയാളെ പോലിസ് ആക്രമിക്കുന്നതു കണ്ടവരുണ്ട്. മര്‍ദ്ദനത്തിന്റെ വാര്‍ത്ത പുറത്താവാതിരിക്കാന്‍ പോലിസ് സ്ത്രീക്കും കുടുംബത്തിനുമെതിരേ കള്ളക്കേസ് ചുമത്തുകയും ചെയ്തു. ഈ സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് ജൂലൈ 25ന് പശ്ചിമബംഗാള്‍ നോര്‍ത്ത് ദിനാജ്പൂരിലെ കോട്ടാര്‍ പോലിസ് ക്യാംപില്‍ 42കാരനായ അധ്യാപകന്‍ തമിറുല്‍ ഹഖിനെ പോലിസ് മര്‍ദ്ദിച്ചു കൊന്നു. കൊലനടക്കുന്നതിന്റെ തലേദിവസം രാത്രി ബരിയാല്‍ മാര്‍ക്കറ്റില്‍ സിഗററ്റ് വാങ്ങാനിറങ്ങിയതായിരുന്നു ഹഖ്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗണേശ് സര്‍ക്കാരിന്റെ കീഴില്‍ അഞ്ചു പോലിസുകാര്‍ രണ്ടുപേരെ നിരത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുന്നത് തമിറുല്‍ ഹഖ് കണ്ടു. ഇതിനെക്കുറിച്ച് ചോദിച്ചതായിരുന്നു ഹഖ് ചെയ്ത കുറ്റം. പോലിസുകാര്‍ തോക്കിന്‍പാത്തികൊണ്ട് ഹഖിനെ ഇടിച്ചിട്ടു. പോലിസ് ക്യാംപിലേക്ക് കൊണ്ടുപോയി ബോധം മറയുംവരെ മര്‍ദ്ദിച്ചു. ബോധം നഷ്ടപ്പെട്ട ഹഖിനെ റായ്ഗഞ്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെയെത്തുന്നതിനു മുമ്പുതന്നെ ഹഖ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. ലോക്‌സഭയില്‍ സര്‍ക്കാര്‍ പീഡനത്തിനെതിരായ ബില്ല് കൊണ്ടുവരുകയും പോലിസ് പീഡനം രാജ്യത്ത് ചര്‍ച്ചയാവുകയും ചെയ്ത ഘട്ടത്തിലാണ് ഈ രണ്ടു സംഭവങ്ങളും നടന്നത്. ചെറിയ മോഷണങ്ങളുടെയും മറ്റും പേരില്‍ പോലിസ് പിടിച്ചുകൊണ്ടുപോവുന്നവര്‍ മൃതദേഹമായി തിരികെയെത്തുന്നു. സ്‌റ്റേഷനില്‍ ഉറ്റവരെ അന്വേഷിച്ചുചെന്നവരെപ്പോലും വെറുതെവിടില്ല. രാജ്യത്തുണ്ടായ പോലിസ് പീഡനങ്ങളുടെയും കസ്റ്റഡിമരണങ്ങളുടെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുപ്രകാരം 2001നും 2010നുമിടയില്‍ 14,231 കസ്റ്റഡിമരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതില്‍ 1,504 പേര്‍ കൊല്ലപ്പെട്ടത് പോലിസ് കസ്റ്റഡിയിലായിരുന്നു. 12,727 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും കൊല്ലപ്പെട്ടു. 2010-11 കാലത്ത് 147 മരണങ്ങളുണ്ടായി. കസ്റ്റഡി പീഡനങ്ങളുടെ കണക്കുകള്‍ ഇതിനെല്ലാം അപ്പുറത്താണ്. കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ മാത്രമാണ് മനുഷ്യാവകാശ കമ്മീഷന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സൈന്യത്തിന് പ്രത്യേക അധികാരമുള്ള ജമ്മുകശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയിടങ്ങളില്‍ നടക്കുന്ന പീഡനങ്ങളാവട്ടെ മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയ്ക്കുപോലും വരുന്നില്ല. 99 ശതമാനം കസ്റ്റഡിമരണങ്ങളും നടന്നത് പോലിസ് ഇരകളെ കസ്റ്റഡിയിലെടുത്ത് 48 മണിക്കൂറിനുള്ളിലാണെന്ന് ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് നടത്തിയ പഠന റിപോര്‍ട്ട് പറയുന്നു. 250 മരണങ്ങളുമായി മഹാരാഷ്ട്രയാണ് 2001-10ലെ പോലിസ് കസ്റ്റഡിമരണത്തില്‍ മുന്നില്‍. 174 മരണങ്ങളുമായി ഉത്തര്‍പ്രദേശും 134 മരണങ്ങളുമായി ഗുജറാത്തും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. കേരളത്തില്‍ 42 കസ്റ്റഡിമരണങ്ങളുണ്ടായി. ബിഹാറിലിത് 44 പേരായിരുന്നു. ആന്ധ്രപ്രദേശില്‍ 109 പേരും പശ്ചിമബംഗാളില്‍ 98 പേരും കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ തമിഴ്‌നാട്ടില്‍ 95 പേരും അസമില്‍ 84 പേരും കൊല്ലപ്പെട്ടു. ജനസംഖ്യാനുപാതികമായി നോക്കുമ്പോഴും മഹാരാഷ്ട്രയാണ് കസ്റ്റഡിമരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരാണെന്നതും ശ്രദ്ധേയമാണ്. പാലക്കാട്ട് 25കാരനായ സമ്പത്തിനെ പോലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത് സമൂഹത്തിലെ ഉന്നതര്‍ക്കുവേണ്ടിയായിരുന്നു. മോഷണത്തിനായി സമൂഹത്തിലെ ഉന്നതയായ സ്ത്രീയെ കൊലപ്പെടുത്തിയെന്നതായിരുന്നു സമ്പത്തിനെതിരായ കുറ്റം. ക്രൂരമായ പീഡനത്തിനിരയായ സമ്പത്തിന്റെ ദേഹത്ത് 63 പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണെ്ടത്തി. (അവസാനിക്കുന്നില്ല.)

No comments: