May 8, 2012

സ്‌നേഹവ്യാഹിതി തന്നെ മരണം


    




..........ഈ പ്രണയ കാലത്തില്‍ ദുസ്സഹമായ വിങ്ങലുണ്ട് ദൂരുഹമായ വളവുകളുണ്ട്, കാലം മൂടിവെച്ച് രഹസ്യങ്ങളുണ്ട് .

നാല്‍പ്പത്തിയഞ്ച് വര്‍ഷം ഉള്ളിലുറഞ്ഞ സഹനങ്ങള്‍ക്ക് ഇങ്ങനെ ഒരു ആവിഷ്‌കാരം കൂടിയേ തീരു.......

ഐ ബുക്‌സ് പ്രസിദ്ധീകരിച്ച ജി വിലാസിനിയുടെ 'പ്രണയകാലം ഞാനും സുകുമാര്‍ അഴീക്കോടും' എന്ന ആത്മകഥയുടെ ആമുഖക്കുറിപ്പില്‍ വി ആര്‍ സുധീഷ് എഴുതിയ വാക്കുകളാണ് ഇത്. കൊല്ലം പ്രസ്‌ക്ലബ്ബില്‍ നടന്ന  പുസ്തക പ്രകാശന വേളയിലെ സുധീഷിന്റെ വാക്കുകളാണ് എന്നെ അഞ്ചലിലെ കോമളം എന്ന ഗ്രാമത്തിലെത്തിച്ചത.
് മലയാളത്തിന്റെ സാഗര ഗര്‍ജ്ജനം സുകുമാര്‍ അഴീക്കോടിന്റെ പ്രണയിനിയെ കാണുക, സംസാരിക്കുക ഇത്  മാത്രമായിരുന്നു ലക്ഷ്യം. കൂടെ സഹൃദയനായ ഒരു  സുഹൃത്തും . 

'കേരളത്തിലെ സ്ത്രിവാദികള്‍ ഒരിക്കലും ടീച്ചറിന്റെ ഭാഗം കേള്‍ക്കുവാന്‍ തയ്യാറായിരുന്നില്ല മാഷിനോടുള്ള ഭയമായിരുന്നു അതിന്റെ പിന്നില്‍. 
മാഷിന്റെ ആത്മകഥയില്‍ ഡ്രൈവറും വെപ്പുകാരനും എല്ലാരുമുണ്ട് എന്നാല്‍ 25 വര്‍ഷക്കാലം കുടുംബ സുഹൃത്തായിരുന്ന ഞാനില്ല ഹൃദയത്തോടൊപ്പം ചേര്‍ത്ത് പിടിച്ചിരുന്ന തന്റെ പ്രണയിനിയില്ല'. 
യാത്രക്കിടയില്‍ സുധീഷിന്റെ വാക്കുകള്‍ എന്നെ അസ്വസ്ഥമാക്കുകയായിരുന്നു. 

 മലയാളത്തിന്റെ സാസ്‌കാരിക രംഗത്തെ തന്റെ വാക്കുകള്‍ കൊണ്ടും ചിന്തകള്‍ കൊണ്ടും  എഴുത്തുകള്‍ കൊണ്ടും  സമ്പന്നമാക്കിയ ധിക്കാരിയായ ആമനുഷ്യന്റെ പ്രണയിനിക്ക്  പറയുവാനുണ്ടാകുക.
 ടീച്ചറുടെ ആത്മകഥയില്‍ സ്വയം പറച്ചിലുകളിലില്ല.........മറ്റ് ആത്മകഥകളില്‍ നിന്നും വ്യത്യസ്തമായി  വളരെ കുറച്ച് മാത്രം തന്നെക്കുറിച്ച്  വിശദീകരിക്കുകയും
  പ്രണയാതുരമായ സാഹത്യം തുളുമ്പുന്ന കത്തുകളാല്‍ സമ്പന്നമാകുകയും ചെയ്യുന്നതാണ് ഈ ആത്മകഥ...

 പ്രണയിനിയുടെ ദാസനാകുവാന്‍, അവളുടെ സാമീപ്യം കൊതിക്കുന്ന പ്രണയവിവശനായ കാമുകന്‍ സാഹിത്യത്തിന്റെ നിറമലരുകള്‍ നിറച്ച് പകര്‍ന്ന് നല്‍കിയ  കത്തുകളാണ് ആത്മകഥയില്‍  കൂടുതല്‍ പേജുകളും അലങ്കരിക്കുന്നത്..... 

ഞങ്ങള്‍ അഞ്ചലിലെത്തുമ്പോള്‍ ടീച്ചര്‍ പറമ്പിലാണ് പണിക്കാര്‍പറമ്പില്‍ നട്ടിരുന്ന ഇഞ്ചി കിളയ്ക്കുമ്പോള്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന തിരക്കില്‍. 

ഇന്നും നഷ്ടപ്പെടാത്ത  ഗ്രാമീണതയുമായി നമ്മെ ത്രസിപ്പിക്കുന്ന കോമളം എന്ന ഗ്രാമത്തിന്റെ പരിശുദ്ധിയാണ് ഞങ്ങള്‍ക്കവിടെ കാണുവാനായത്. 

പറമ്പിലെ തിരക്കില്‍ നിന്നും പുറത്തുവരുവാന്‍ ഞങ്ങളോട് ഒരു മണിക്കൂര്‍ സമയം ആവശ്യപ്പെട്ട് ടീച്ചര്‍ തയ്യാറാകാനായി പോയി. കോമളത്തിന്റെ ഗ്രാമഭംഗി ആസ്വദിച്ച് ഞങ്ങളും.

ആത്മകഥയിലാണ് സംസാരിച്ച് തുടങ്ങിയത്. തത്വമസിയുടെ എഴുത്തുകാരന്റെ പ്രണയിനിയാണ് മുന്നിലെന്നത് പലപ്പോഴും ഞങ്ങള്‍ക്ക് വാക്കുകളില്‍ വിക്കുണ്ടാക്കി. 


ആശാന്റെ പ്രണയ കാവ്യങ്ങളിലൂടെ തങ്ങളുടെ പ്രണയം കൈമാറിയിരുന്ന,  ഗവ. ടീച്ചര്‍ ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലിനോട് ഭാഷാപരമായ എറ്റുമുട്ടലിന് മാനസികമായ ഒരു ഭയപ്പാട് പലപ്പോഴും ഞങ്ങളെ പിന്‍വലിക്കുന്നുണ്ടായിരുന്നു.

.......മാഷ് മരിച്ച ശേഷം മാഷെഴുതിയ കത്തുകള്‍ വെച്ച്  ആത്മകഥയെഴുതിയതിലെ അനൗചിത്യമാണ് ഞങ്ങള്‍ ആദ്യം ചൂണ്ടിക്കാട്ടിയത്. മറുപടി ചില നിമിഷങ്ങളെടുത്തു. 

'മാഷ് ജീവിച്ചിരിക്കുമ്പോള്‍ പ്രസിദ്ധീകരിക്കുവാനായിരുന്നു ആത്മകഥയെഴുതിയത് പക്ഷെ പൂര്‍ത്തിയായപ്പോഴേക്കും അദ്ദേഹം കിടപ്പിലായി. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള എന്റെ പ്രണയസാഫല്യത്തിന് കൂടികാഴ്ചയൊരുക്കിയത് ആ ആശുപത്രി മുറിക്കുള്ളില്‍  അരമണിക്കൂര്‍ കൊണ്ട് സഫലീകരിക്കുകയായിരുന്നു'

'എന്റെ ജീവിതത്തില്‍ പറ്റിയ അബദ്ധമാണ്് എനിക്ക് മാഷ്  നല്‍കിയ കത്തുകളില്‍ ചിലത് നഷ്ടപ്പെട്ടത്. വിശ്വസിച്ചിരുന്ന ചിലര്‍ ചെയ്ത ചതി ഇതിന്റെ പേരില്‍ പിന്നീട് മാധ്യമങ്ങളിലൂടെ എന്നെ നിരന്തരം അദ്ദേഹം വേട്ടയാടി'

'എന്റെ ചാരിത്ര ശുദ്ധിയെ വരെ സംശയിച്ചു ഒരു സ്ത്രിയായ എന്റെ ഭാഗം കേള്‍ക്കുവാന്‍ ഒരാളും വന്നില്ല അധ്യാപികയായിരുന്ന, ടീച്ചേഴ്‌സ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്ന, എന്നെ കുറിച്ച് നിരന്തരം എഴുതിയിരുന്ന മാധ്യമങ്ങള്‍ പോലും എനിക്ക് എന്ത് പറയുവാനുണ്ടന്ന് അന്വേഷിച്ചില്ല'.
.......'എന്റെ ആത്മരോഷമാണ് എന്റെ ആത്മകഥ മാഷ് കാണണമെന്നായിരുന്നു എന്റെ ആഗ്രഹം.  എങ്കില്‍ ഞങ്ങളുടെ ജീവിതം മറ്റൊന്നായേനെ'

ടീച്ചറിന്റെ കണ്ണുകളില്‍ നനവ് പടര്‍ന്നുവോ.....
 ആശബ്ദം ഒന്നിടിറി.. 
ഒച്ചയെടുക്കുവാന്‍ അല്‍പ്പസമയം.......
 തന്റെ ആ സുന്ദരമായ ജീവിതത്തിലേക്ക്   ടീച്ചര്‍ ഞങ്ങളെ കൈപിടിച്ച് നടത്തിക്കുകയായിരുന്നു.
ചോദ്യങ്ങള്‍ ഔപചാരികം മാത്രം.



കാലവും കാലഘട്ടവും അതിര്‍വരമ്പകള്‍ പലപ്പോഴും ഭേദിച്ചു.
ആ വിശുദ്ധ പ്രണയത്തിന്  തടയിടുവാന്‍ ശ്രമിച്ചവരും തങ്ങളെ അകറ്റുവാന്‍ പണിയെടുത്തവരും ടീച്ചറുടെ നാവിന്‍ തുമ്പിലൂടെ പുറത്ത് വന്നു...
'ദൈവം ഞങ്ങളുടെ പ്രണയത്തിന്റെ പര്യവസാനം നിശ്ചയിച്ചിരുന്നത് ഇത്തരത്തിലാണ് എന്നെ പെണ്ണ് കാണല്‍ ചടങ്ങിന് എത്തും വരെ മാഷ് ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു'.

 'കുടുംബത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് ഞാന്‍ പറയുമ്പോള്‍പോലും മാഷ് അതിനെ എതിര്‍ത്തിരുന്നു'.

 എന്നാല്‍ കല്യാണത്തില്‍ നിന്നും പിന്മാറാന്‍ മാഷ് കണ്ടെത്തിയ വിചിത്രമായ കാരണമാണ്  എന്നെ തകര്‍ത്ത് കളഞ്ഞത്.. 

പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞ് മടങ്ങവേ  ഒരാള്‍ തിരികെ വീട്ടിലേക്ക് വന്നുവെന്നും അയ്യാളെ അന്വേഷിച്ചെത്തിയ രണ്ടാമന്‍ ഞങ്ങള്‍ ആലിംഗബദ്ധരായി നില്‍ക്കുന്നത് കണ്ടുവെന്നും.... 

'എന്തിനായിരുന്നു ആ കള്ളം  എന്റെ വീട് കണ്ടപ്പോള്‍ തന്റെ സ്ഥിതിക്ക് ചേരില്ലന്ന് തോന്നിക്കാണും എന്നാലും എന്നെ ഉപേക്ഷിക്കുവാന്‍ ഈ ഒരു കഥപറയുവാന്‍ പാടുണ്ടോ'....

'ഈ നാല്‍പ്പത്തിയഞ്ച് വര്‍ഷവും ഞാന്‍ ഏകയായി ജീവിച്ചു........
...അദ്ദേഹം കടന്നു വന്ന ഇരുന്ന കസേര ഇന്നും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. 

എന്നും എനിക്ക് അദ്ദേഹത്തിന്റെ സാനിധ്യം ഈ വീട്ടില്‍ ഉണ്ടായിരുന്നു...
എന്റെ ജീവിതം എന്റെ സ്‌നേഹത്തിനായി ഞാന്‍ ഹോമിച്ചു...

അവസാനമായി ഞാന്‍ ആ കാതില്‍ പറഞ്ഞതും അതാണ് ...ചേരും ഞാന്‍ ചാരെ ...........



 രണ്ട് മണിക്കൂറുകളോളം നീണ്ട് നിന്ന ആ കൂടിക്കാഴ്ചയില്‍ ടീച്ചര്‍ തന്റെ പ്രണയത്തെ കുറിച്ച് ഉള്ളു തുറക്കുകയായിരുന്നു....... കവിതയിലൂടെ ....... തത്വചിന്തയിലൂടെ..........
 നൂറ്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സാഹിത്യം പഠിപ്പിച്ച അധ്യാപിക ചിലപ്പോള്‍ വാക്കുകള്‍ക്കായി തപ്പി തടഞ്ഞു....
ചിലപ്പോള്‍ ആ മിഴികള്‍ കണ്ണീരണിഞ്ഞു........
 ........ചിലപ്പോള്‍ പ്രണയാതുരമായ കാലത്തെ ഓര്‍മ്മകള്‍  ആ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു.........

.......... ഇറങ്ങാന്‍ നേരം അനുഗ്രഹത്തോടൊപ്പം  പറഞ്ഞതെല്ലാം പ്രസിദ്ധീകരിക്കരുതെന്ന ടീച്ചര്‍ പറഞ്ഞ വാക്കുകള്‍   നിരസിക്കുവാനാകില്ല.......
 കാരണം പ്രണയത്തിന്റെ വിരഹത്തിനായി ജീവിതം സമര്‍പ്പിച്ചവാക്കുകളാണത്. ...


-----------ശുഭം------





No comments: