(മാതൃഭൂമിയില്‍ കെ.വി കലയുടേതായി പ്രസിദ്ധീകരിച്ച ലേഖനം)
കറുത്ത പര്‍ദയ്ക്കുള്ളില്‍
പര്‍ദ സ്വയം തിരഞ്ഞെടുപ്പോ അടിച്ചേല്‍പ്പിക്കലോചര്‍ച്ചയ്ക്ക് പഴക്കമേറെയുണ്ട്. അതിനിയും തുടരട്ടെ. എന്നാല്‍, ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത്, 40 ഡിഗ്രി ചൂടില്‍ കറുത്ത പര്‍ദയ്ക്കുള്ളില്‍ ഒരുകൂട്ടം സ്ത്രീകള്‍ ഉരുകിയൊലിക്കുന്നു എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല.
പൊതുവാഹനങ്ങളിലും വിവാഹവീട് പോലുള്ള പൊതുഇടങ്ങളിലും കറുത്ത വേഷത്തിനുള്ളിലെ അസ്വസ്ഥത പുറത്തുകാട്ടാതെ ഇവര്‍ വെന്തുരുകുന്നത് കാണുമ്പോള്‍ സഹതപിക്കുന്നവരും പരിഹസിക്കുന്നവരുമുണ്ട്. വേഷം ഓരോ നാടിന്റെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമാവണമെന്നും അതിന്റെ പരിണാമചരിത്രം അങ്ങനെയാണെന്നും വാദിക്കുന്നവര്‍ പര്‍ദ കേരളത്തിന്റെ വേഷമല്ലെന്ന് തര്‍ക്കിക്കുന്നു. നിറങ്ങളുടെ ലോകത്തുനിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്താനെന്നവണ്ണം പര്‍ദയെന്നാല്‍ കറുപ്പ് എന്നും ആരൊക്കെയോ നിശ്ചയിച്ചിട്ടുണ്ട്. കറുത്ത പോളിസ്റ്റര്‍ പോലുള്ള തുണികള്‍ കൊണ്ട് ശരീരമാകെ പൊതിയുന്നത് ചുട്ടുപൊള്ളുന്ന വേനലിന് ഒട്ടും ചേരുന്നില്ല. കറുപ്പ് ചൂടിനെ ആഗിരണംചെയ്യുന്നുവെന്ന പാഠപുസ്തകജ്ഞാനം മറ്റാരേക്കാളും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവുക പര്‍ദ ധരിക്കുന്നവരായിരിക്കും.
മദ്രസയില്‍ പഠനം തുടങ്ങുന്ന പെണ്‍കുഞ്ഞുങ്ങളെപ്പോലും പര്‍ദ ധരിപ്പിക്കുന്നത് വ്യാപകമാവുകയാണ്. കറുപ്പില്‍ അവളെ പൊതിയാനുള്ള ശ്രമത്തെ എന്തായാലും സ്വയം തിരഞ്ഞെടുപ്പെന്ന ന്യായം പറഞ്ഞ് പ്രതിരോധിക്കാനാവില്ല.
മതവും പുരുഷമേധാവിത്വവുമാണ് വസ്ത്രം നിശ്ചയിക്കുന്നതെന്ന് പലരും തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്. എന്നാല്‍, സാരിയാണ് മികച്ചതെന്നും മതേതരമെന്നും പറഞ്ഞാല്‍ അംഗീകരിക്കണമെന്നില്ല. അത് ഭൂരിപക്ഷത്തിന്റെ വസ്ത്രം മാത്രമാണ്. ഭൂരിപക്ഷമെന്നാല്‍ മതേതരമെന്ന വായന ശരിയല്ല. പെട്ടെന്ന് ധരിക്കാം, ശരീരഭാഗങ്ങള്‍ വെളിയില്‍ കാണുന്നുവെന്ന ശങ്കയില്ലാതെ (അങ്ങനെയുള്ളവര്‍ക്ക്) അവരവരുടെ ജോലിചെയ്യാം എന്നിങ്ങനെ ചില മേന്മകള്‍ പര്‍ദയ്ക്ക് അവകാശപ്പെടാനുമാവും. പര്‍ദ ഒരു പരിധിവരെ സാമ്പത്തിക ഉച്ചനീചത്വങ്ങളെ മറയ്ക്കാന്‍ സഹായിക്കുന്നുണ്ട് (മുത്തും സ്വര്‍ണനൂലും പിടിപ്പിച്ച് പണവും പ്രതാപവും കാണിക്കാന്‍ ചിലരെങ്കിലും ശ്രമം നടത്തുന്നുണ്ടെങ്കിലും). സ്ത്രീകള്‍ ആഭരണങ്ങളില്‍ പൊതിയുന്ന പ്രവണതയ്ക്കും ഈ വേഷം കുറച്ചൊരാശ്വാസംതന്നെ. കഴുത്തിലും കാതിലും കൈയിലും ആഭരണങ്ങളില്ലെങ്കിലും കുറച്ചിലൊന്നുമില്ലാതെ ദരിദ്രവീടുകളിലെ സ്ത്രീകള്‍ക്കും തലയുയര്‍ത്തി നടക്കാമെന്നതിനാല്‍ ഈ വേഷത്തിന് കൂടുതല്‍ സ്വീകാര്യതയുണ്ടായി എന്ന് ചിലരെങ്കിലും പറയാറുണ്ട്.
എന്നാല്‍, പ്രകോപനപരമായ വേഷമാണ് പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കാരണമെന്നും പര്‍ദ സുരക്ഷിതത്വം തരുന്നുവെന്നുമുള്ള വാദഗതി അംഗീകരിക്കാനാവുമോ? നമ്മുടെ നാട്ടില്‍ 90 തികഞ്ഞ മുത്തശ്ശിമാരും അമ്മിഞ്ഞമണം മാറാത്ത കുഞ്ഞുങ്ങളും 70 കഴിഞ്ഞ കന്യാസ്ത്രീകളും കൂട്ടബലാത്സംഗത്തിനിരയാവുന്നത്എന്തുകൊണ്ടെന്ന് ഈ വാദഗതിക്കാര്‍ മറുപടി പറയേണ്ടിവരും. അടക്കവും ഒതുക്കവും ഉള്ളവള്‍ എന്ന കമന്റ് സ്വന്തമാക്കാന്‍ എളുപ്പമാണെന്നുള്ളതിനാല്‍ ചില സ്ത്രീകളെങ്കിലും ഇതൊരു മറയാക്കുന്നുണ്ടെന്നതും യാഥാര്‍ഥ്യം. എന്നാല്‍, പര്‍ദ ധരിക്കുന്നവരില്‍ ഞങ്ങള്‍ എന്ന സംഘബോധം ഉണ്ടാവുന്നു എന്നതുപോലെത്തന്നെ അത് ധരിക്കാത്തവരില്‍ അന്യതാബോധവും ഉണ്ടാവുന്നു എന്നത് കാണാതിരുന്നുകൂടാ. ബോധപൂര്‍വമല്ലെങ്കിലും സമൂഹത്തില്‍ ഇത്തരത്തിലൊരു വേര്‍തിരിവ് ഈ വേഷം വ്യാപകമാവുന്നതിനൊപ്പം ശക്തമാവുന്നുണ്ട്.
അതിനിടയിലും വേഷം പര്‍ദയാണെങ്കിലും പൊതുപ്രശ്‌നങ്ങളിലും പൊതുഇടങ്ങളിലും മറ്റു സ്ത്രീകളേക്കാള്‍ ധീരമായും സക്രിയമായും ഇടപെടുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് പ്രതീക്ഷ പകരുന്നുണ്ട്. അറബ് നാടുകളില്‍ പൂത്ത മുല്ലപ്പൂവിപ്ലവത്തിന്റെ കരുത്തായി ഇത്തരമൊരു സ്ത്രീമുന്നേറ്റമുണ്ടായിട്ടുണ്ട്. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന് പര്‍ദ ധരിച്ച നൂറുകണക്കിന് സ്ത്രീകള്‍ വീട്ടകങ്ങള്‍വിട്ട് അരങ്ങിലേക്ക് എത്തുന്നുണ്ട്. പര്‍ദ അടിച്ചേല്‍പ്പിക്കുന്നവരെ തോല്പിക്കാനുള്ള ഫലപ്രദമായ വഴിയും ഇതുതന്നെ. ആവേശകരമായ ഇത്തരം കാഴ്ചകള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ.
പര്‍ദയെക്കുറിച്ചുള്ള തര്‍ക്കം തീരാനിടയില്ല. പര്‍ദയോട് വിടപറയാന്‍ കേരളത്തില്‍ പടര്‍ന്നുപന്തലിച്ച പര്‍ദക്കമ്പനികള്‍ ഇനി സമ്മതിക്കുകയുമില്ല. പിന്നെ ചെയ്യാനുള്ളത് ഞങ്ങള്‍ക്കീ കറുപ്പ് വേണ്ടെന്ന സ്വയം തിരഞ്ഞെടുപ്പിന് സ്ത്രീകള്‍ മുന്നിട്ടിറങ്ങുക എന്നതാണ്. പോളിസ്റ്റര്‍ പോലുള്ള തുണികള്‍ ഉപേക്ഷിച്ച് കോട്ടണ്‍ തുണിത്തരങ്ങളില്‍ ഏഴ് നിറങ്ങള്‍ വിരിയിച്ച് പൊള്ളുന്ന വേനല്‍ച്ചൂടിനെയെങ്കിലും പ്രതിരോധിക്കാം.
കേരളത്തിലെ താപനില വര്‍ഷംതോറും കൂടിവരുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു പുനര്‍വിചിന്തനം അത്യാവശ്യംതന്നെ. കൊടുംചൂടില്‍ കറുത്ത വേഷം ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെങ്കിലും ഇതിന് പ്രേരണയാവണം. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയ വര്‍ണപ്പര്‍ദകള്‍ വ്യാപകമാക്കി പര്‍ദക്കമ്പനികള്‍ നമ്മുടെ സ്ത്രീകളുടെ രക്ഷയ്‌ക്കെത്തട്ടെ. അതുവഴി അവരുടെ ലാഭം കുതിച്ചുയരട്ടെ.
........................ ലേഖനത്തില്‍ ലേഖിക പ്രസ്താവിക്കുവാന്‍ ശ്രമിക്കുന്ന വൈരുദ്ധ്യങ്ങളെ ശ്രദ്ധിച്ചാല്‍ തന്നെ മനസിലാകും ഇത് ഒരു വായനാസുഖത്തിന് വേണ്ടി മാത്രമുള്ള എഴുത്താണന്ന്.പെട്ടന്ന് പൊതു ശ്രദ്ധപിടിച്ച് പറ്റുവാന്‍ മാധ്യമങ്ങളില്‍ അല്ലെങ്കില്‍ പൊതു ഇടങ്ങളില്‍ ഒരു മതവഭാഗത്തി അതിന്റെ പൊതു ചിഹ്നങ്ങലെ അവഹേളിക്കുക എന്നത് ഒരു സ്ഥിരവ്യായാമം ആയ സമൂഹത്തില്‍ വിമര്‍ശനങ്ങള്‍ക്ക് കാര്യമില്ല എന്ന് മനസിലാക്കാം.എന്നിരുന്നാലും എന്റെ പൊതുചിന്തകളില്‍ നിന്നും ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് ലേഖിക/ലേഖകന്‍ മറുപടി തരേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു അങ്ങനെ സംഭവിക്കാറില്ലെന്ന് അഹങ്കാരത്തോടുകൂടി പറഞ്ഞുകൊള്ളട്ടെ(ഇന്നുവരേയും ആരോപണങ്ങള്‍ തൊടുത്തുവിടുവാന്‍ മാത്രമാണ് ഈ മതത്തെ ഉപയോഗിച്ചിട്ടുള്ളത് വസ്തുനിഷ്ഠാപരമായ വിശദീകരണങ്ങല്‍ ഇതിന് ആവശ്യമില്ല).
എന്റെ സംശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
1./////////////////ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത്, 40 ഡിഗ്രി ചൂടില്‍ കറുത്ത പര്‍ദയ്ക്കുള്ളില്‍ ഒരുകൂട്ടം സ്ത്രീകള്‍ ഉരുകിയൊലിക്കുന്നു എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. //////////////