Jan 19, 2012

:ഒളിനോട്ടത്തിന്റെ രാഷ്‌ട്രീയം‍

ഏതൊരാളേയും അസ്വസ്‌ഥമാക്കുന്ന ഒരു പ്രധാനവാര്‍ത്തയുമായാണ്‌ ഈയാഴ്‌ച ആരംഭിച്ചത്‌. വ്യക്‌തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ ഭരണകൂടം നടത്തിയ ഹീനശ്രമത്തെ തുറന്നുകാണിച്ച്‌ ഒരു വാരിക പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട്‌ വലിയ കോളിളക്കമൊന്നും സൃഷ്‌ടിക്കാനിടയില്ല. മുസ്ലിം തീവ്രവാദത്തിന്റെ വേണ്ടത്ര എരിവും പുളിയുമില്ലാത്ത വാര്‍ത്തകള്‍ക്ക്‌ അത്രവേഗമൊന്നും കേരളത്തില്‍ കത്തിക്കയറാനാവില്ല. മുസ്ലിംലീഗ്‌ ദേശീയ സമിതിയംഗവും മുന്‍ എം.പിയുമായ പി.വി അബ്‌ദുല്‍ വഹാബ്‌ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഇ-മെയിലുകളാണു ചോര്‍ത്താന്‍ ശ്രമിച്ചത്‌. മാധ്യമസ്‌ഥാപനങ്ങള്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, രാഷ്‌ട്രീയ-സാമൂഹികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, എഴുത്തുകാര്‍, പ്രഫഷണലുകള്‍ തുടങ്ങി 268 ഇ-മെയിലുകള്‍ നിരീക്ഷിക്കുന്നതായ വാര്‍ത്തയാണു പുറത്തുവന്നത്‌. ഇതില്‍ 258 എണ്ണം മുസ്ലിം സമുദായത്തിലെ വ്യക്‌തികളും സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്‌. ഇന്റലിജന്‍സ്‌ ആസ്‌ഥാനത്തുനിന്ന്‌ എ.ഡി.ജി.പി. ഹേമചന്ദ്രനു വേണ്ടി സ്‌പെഷല്‍ ബ്രാഞ്ച്‌ സൂപ്രണ്ട്‌ കെ.കെ.ജയമോഹന്‍, പോലീസ്‌ ആസ്‌ഥാനത്തെ ഹൈടെക്‌ ക്രൈം എന്‍ക്വയറി സെല്ലിന്‌ 2011 നവംബര്‍ മൂന്നിനു നല്‍കിയ കുറിപ്പും വിശദാംശങ്ങളുമാണു പുറത്തുവന്നത്‌. കത്തിനൊപ്പമുള്ള ലിസ്‌റ്റിലെ 268 മെയിലുകളുടെ ഐ.ഡി പരിശോധിക്കാനും, ലോഗ്‌ ഇന്‍ വിശദാംശങ്ങള്‍ സര്‍വീസ്‌ പ്രൊവൈഡര്‍മാരില്‍ നിന്നു കണ്ടെത്തി കൈമാറാനുമാണു നിര്‍ദേശിച്ചത്‌. സംഭവം വാര്‍ത്തയായതോടെ മുഖ്യമന്ത്രി അന്വേഷിക്കാന്‍ ഉത്തരവിടുകയും മണിക്കൂറുകള്‍ക്കകം ഇന്റലിജന്‍സ്‌ ഡി.ജി.പി റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്‌തു. റിപ്പോര്‍ട്ടില്‍ തൃപ്‌തിയറിയിച്ച്‌ മന്ത്രിസഭ തുടര്‍നടപടികള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരേ കെസെടുത്ത്‌ അവസാനിപ്പിക്കുന്നതിലേക്കു മാറ്റി. ഒരാള്‍ക്കും ഒരു ആവലാതിയുമില്ലാതെ പോലീസ്‌ വിശദീകരണത്തില്‍ തൃപ്‌തരായി കെട്ടടങ്ങുകയും ചെയ്യും. ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ഒന്ന്‌: സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടുന്നുകയറ്റം, രണ്ട്‌: സംശയിക്കപ്പെടുകയും അവിശ്വാസം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന സമുദായം. മൂന്ന്‌: ജനാധിപത്യസംവിധാനത്തിലെ സര്‍ക്കാരുകളുടെ മേലുള്ള ഉദ്യോഗസ്‌ഥ ഭരണം. വ്യക്‌തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ പറ്റുന്ന വിധം നിയമനിര്‍മാണം നടത്തുമ്പോള്‍ രാഷ്ര്‌ടീയ നേതൃത്വങ്ങളും മാധ്യമലോകവും, പൗരസമൂഹവും പുലര്‍ത്തിയ നിസംഗതയാണു കാര്യങ്ങള്‍ ഇങ്ങനെയൊക്കെ എത്തിക്കുന്നത്‌. രാജ്യസുരക്ഷയുടെയും ആഭ്യന്തരഭദ്രതയുടെയും മറപിടിച്ചു നിര്‍മിക്കപ്പെടുന്ന ഓരോ നിയമത്തിന്റെയും ദുരുപയോഗം മൂലം ബലിയാടുകളാക്കപ്പെട്ടവര്‍ രാജ്യത്ത്‌ ഒട്ടേറെയുണ്ട്‌. നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന ഓരോ കരിനിയമവും പ്രത്യേക സാഹചര്യത്തില്‍ ചുട്ടെടുക്കുമ്പോള്‍ പ്രതിഷേധത്തിന്റെ ഒരു മുരടനക്കം പോലും രാജ്യത്തില്ലാതെപോയി. മുംബൈ ആക്രമണത്തിന്റെ മറവില്‍ ഭേദഗതിക്കുവേണ്ടി യു.എ.പി.എ. എന്ന കരിനിയമം പാര്‍ലമെന്റിലെത്തിയപ്പോള്‍ ഒത്തൊരുമയോടെ കൈയുയര്‍ത്തലാണു നടന്നത്‌. പൗരന്മാരുടെ സ്വകാര്യതയിലേക്കു കടന്നുചെല്ലാന്‍ വഴിയൊരുക്കുന്ന 2008ലെ ഐ ടി ഭേദഗതി നിയമത്തിലും ഈ ഐക്യപ്പെടല്‍ കാണാന്‍ കഴിയുന്നുണ്ട്‌. സാധാരണജനത്തിനു നേരേ നിറയൊഴിക്കാന്‍ സ്വാതന്ത്ര്യം വകവച്ചുകൊടുക്കുംവിധം സായുധസേനയ്‌ക്കു പ്രത്യേകാധികാരം നല്‍കി അഫ്‌സ്പ നിലവില്‍ വന്നപ്പോഴും എല്ലാവരും ഒന്നിച്ചു കൈയടിക്കുകയായിരുന്നു. രാജ്യസുരക്ഷയും ആഭ്യന്തരഭദ്രതയും ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. എന്നാല്‍ അത്‌ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു മാത്രം തിരിച്ചുനിര്‍ത്തിക്കൊണ്ടാവരുത്‌. ബാഹ്യവും ആഭ്യന്തരവുമായ ധാരാളം വെല്ലുവിളികള്‍ രാജ്യം നേരിടുന്നുണ്ട്‌. ഇതിന്റെ യഥാര്‍ഥ ഉറവിടങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുകയാണു ചെയ്യേണ്ടത്‌. ഗൂഢലക്ഷ്യത്തോടെ സൃഷ്‌ടിച്ചുവിടുന്ന പ്രചാരണങ്ങളെ മറയാക്കി ഒരു സമുദായത്തിനുമേല്‍ വീഴ്‌ത്തിയ കരിനിഴല്‍ നമ്മുടെ രാജ്യത്തിന്റെ വിശാലതാല്‍പ്പര്യങ്ങള്‍ക്കു തടസമായി മാറിയിരിക്കയാണ്‌. ഭരണകൂട ഭീകരതയ്‌ക്കെതിരേയും വിവേചനങ്ങള്‍ക്കെതിരേയും അവകാശ നിഷേധങ്ങള്‍ക്കെതിരേയും ഉയര്‍ന്നുവരുന്ന സമരങ്ങളെ അമര്‍ച്ചചെയ്യാന്‍, അവരെ നോട്ടപ്പുള്ളികളാക്കലും കരിമ്പട്ടികയില്‍ ചേര്‍ക്കലും പൊതുരീതിയായി ഭരണകൂടങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്‌. ഇതിന്റെ ഇരകള്‍ എപ്പോഴും പാര്‍ശ്വവല്‍കൃത സമൂഹങ്ങളാണ്‌. രാജ്യത്തെ പടുത്തുയര്‍ത്തുന്നതില്‍ ഏറ്റവും പ്രധാന റോള്‍ വഹിച്ച മുസ്ലിം സമുദായത്തെ പ്രതിസ്‌ഥാനത്തു വേട്ടയാടുന്ന പ്രവണതയ്‌ക്ക് ഏറെ ആക്കംകൂട്ടിക്കൊണ്ടിരിക്കുകയാണ്‌. സൃഷ്‌ടിച്ചുവിടുന്ന നുണക്കഥകളിലൂടെ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന മുസ്ലിമിനു പൊതു ഇടത്തേക്കു കടന്നുചെല്ലാന്‍പോലും കഴിയാത്തവിധം ശക്‌തമായ മതില്‍ക്കെട്ടുകളാണു സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌. പേരുപോലും ഭാരമായി ചുമക്കേണ്ട വേദനയേറിയ അനുഭവങ്ങള്‍ മുസ്ലിംകള്‍ക്കുവേണ്ടി പങ്കുവയ്‌ക്കാന്‍ പൊതുസമൂഹത്തില്‍ നിലപാടെടുക്കാന്‍ ധൈര്യപ്പെടുന്നവര്‍ പോലും കുറയുകയാണ്‌. അത്രയേറെ ഭീകരചിത്രീകരണമാണു നടന്നുകൊണ്ടിരിക്കുന്നത്‌. ഈ ഭീതിയുടെ യഥാര്‍ഥചിത്രം വായിച്ചെടുക്കാന്‍ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ പഠനമൊന്നു നോക്കിയാല്‍ മതി. സ്വത്വം ചോദ്യം ചെയ്യപ്പെടുകയും സുരക്ഷിതത്വ ഭീഷണി നേരിടുകയും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന മുസ്ലിം സമുദായത്തെ കൈപിടിച്ചുയര്‍ത്താന്‍ ബോധപൂര്‍വമായ ഇടപെടല്‍ വേണമെന്ന ശ്രദ്ധേയമായ ശുപാര്‍ശകളാണ്‌ ഒന്നാം യു.പി.എ. സര്‍ക്കാരിനു മുമ്പില്‍ സച്ചാര്‍ വച്ചത്‌. 64 വര്‍ഷത്തെ മുസ്ലിം പൊതുസാമൂഹിക അവസ്‌ഥകളെ രാജ്യമൊട്ടുക്കുമുള്ള യാഥാര്‍ഥ്യങ്ങള്‍ അവലംബമാക്കിയാണു സച്ചാര്‍ വിലയിരുത്തിയത്‌. സ്വത്വത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പ്രധാനമായും 1992നു മുമ്പും ശേഷവുമുള്ള പശ്‌ചാത്തലത്തില്‍നിന്നു പെറുക്കിയെടുത്തതാണ്‌. 1992 നു മുമ്പു വര്‍ഗീയ കലാപങ്ങളുടെ ഭീഷണിനേരിട്ട സമുദായം ശേഷം നിലയ്‌ക്കാത്ത സ്‌ഫോടനങ്ങളുടെ പേരിലെ എണ്ണമറ്റ ബലിയാടുകളുടെ ചരിത്രമാണു നല്‍കുന്നത്‌. നടന്ന സ്‌ഫോടനങ്ങളത്രയും മുസ്ലിം സമുദായത്തിനു മേല്‍ ആസൂത്രിതമായി കെട്ടിവയ്‌ക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന സ്‌ഫോടനങ്ങളിലെ യഥാര്‍ഥ പ്രതികളത്രയും ഹിന്ദുത്വഭീകരരായിരുന്നുവെന്നു ബോധ്യപ്പെട്ടപ്പോഴേക്കും നികത്താന്‍ കഴിയാത്ത ഒരു വിടവ്‌ രൂപപ്പെടുത്തപ്പെട്ടുകഴിഞ്ഞിരുന്നു. മുസ്ലിം സമുദായത്തെ അന്യവല്‍ക്കരിക്കുന്നതു സര്‍ക്കാര്‍ മുന്‍കൈയോടെ എന്ന ആക്ഷേപം വരെ ഉയര്‍ന്നു തുടങ്ങി. പൊതു ഇടങ്ങളിലെല്ലാം മുസ്ലിങ്ങള്‍ സംശയിക്കപ്പെടാന്‍ തുടങ്ങി. നല്ല അയല്‍പക്കങ്ങള്‍ക്കിടയില്‍പ്പോലും അകലങ്ങള്‍ തുടങ്ങി. എല്ലാം വ്യാജപ്രചാരണങ്ങളുടെ ഫലമായി സംഭവിച്ചതായിരുന്നു. ഒരു മാസം മുമ്പു മുംബൈയില്‍ പോയപ്പോള്‍ സുഹൃത്ത്‌ സാബിര്‍ പങ്കുവച്ച വേദന ഈ അകലങ്ങളുടെ ആഴം ബോധ്യപ്പെടുത്തുന്നതായിരുന്നു. കുടുംബത്തോടൊപ്പം താമസിക്കാന്‍ ഒരു ഫ്‌ളാറ്റ്‌ അന്വേഷിച്ച്‌ 40 ഇടങ്ങളില്‍ കയറിയിറങ്ങി അദ്ദേഹം. സാബിര്‍ എന്ന പേരായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. അന്വേഷണത്തിനിടയില്‍ ചില സ്‌റ്റിക്കറുകള്‍ അദ്ദേഹം കണ്ടുവത്രേ! മുസ്ലിമിനു ഫ്‌ളാറ്റ്‌ നല്‍കില്ല. ഷബാനാ ആസ്‌മിയും ഇമ്രാന്‍ ഹശ്‌മിയും അനുഭവിച്ച വേദനയും ഇതു തന്നെയായിരുന്നു. പരസ്‌പരം വിശ്വാസത്തില്‍ കഴിയേണ്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ ഈവിധം മതിലുകള്‍ സൃഷ്‌ടിക്കുന്നതില്‍ രാജ്യത്തിന്റെ ഭരണസംവിധാനം പങ്കാളിയാവുന്നത്‌ ഏറെ വേദനയുളവാക്കുന്നതാണ്‌. മേല്‍ പശ്‌ചാത്തലത്തില്‍ വേണം കേരളത്തിലെ പൗരന്റെ രഹസ്യത്തിലേക്കുള്ള ഒളിനോട്ടത്തെ കാണേണ്ടതും പരിശോധിക്കേണ്ടതും. പ്രബുദ്ധതയില്‍ ഏറെ മുന്നിലുള്ള കേരളത്തില്‍ നിന്ന്‌ ഇത്തരം നടുക്കുന്ന വാര്‍ത്തകള്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ്‌. ആഭ്യന്തരമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയും പോലീസ്‌ മേധാവിയും എന്തു വിശദീകരണം നല്‍കിയാലും രണ്ടു തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്‌. ഒന്ന്‌: പൗരന്‍മാരുടെ സ്വകാര്യതയിലേക്കു കടക്കാന്‍ നടത്തിയ ശ്രമം. രണ്ട്‌: 268 എണ്ണത്തില്‍ 258 ഉം മുസ്ലിംകളുമായി ബന്ധപ്പെട്ടതു മാത്രമായി എന്നത്‌. പോലീസ്‌ മേധാവിയോ, മുഖ്യമന്ത്രിയോ വാര്‍ത്ത നിഷേധിക്കുന്നില്ല. പകരം ന്യായങ്ങള്‍ നിരത്തുകയാണ്‌. ഒരു മതനിരപേക്ഷ സര്‍ക്കാരാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌ എന്നാണു നാം അഭിമാനത്തോടെ സംസാരിക്കുന്നത്‌. സര്‍ക്കാരിനെ നിലനിര്‍ത്തുന്നതില്‍ പ്രധാന കക്ഷി കേരള സ്‌റ്റേറ്റ്‌ മുസ്ലിംലീഗ്‌ പാര്‍ട്ടിയുടെ ഇരുപത്‌ എം.എല്‍.എമാരാണ്‌. മുസ്ലിം നേതാക്കളും പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ ലേഖകരും ലീഗ്‌ പ്രതിനിധീകരിക്കുന്ന സമുദായം ഉള്‍പ്പെടെയാണ്‌ നോട്ടപ്പുള്ളികളാക്കപ്പെടുകയോ കരിമ്പട്ടികയില്‍പ്പെടുകയോ ചെയ്‌തത്‌. ലീഗിനെ വിരട്ടി നിര്‍ത്താനുള്ള രാഷ്‌ട്രീയ തന്ത്രമായി ഇതിനെ കണ്ടുകൂടാ. ഇന്ത്യന്‍ പോലീസ്‌ സേനയില്‍ മതേതര കാഴ്‌ചപ്പാടില്‍ ഏറ്റവും ഉയര്‍ന്ന സ്‌ഥാനമായിരുന്നു കേരള പോലീസിനുണ്ടായിരുന്നത്‌. പൊതുവേ നിലനില്‍ക്കുന്ന ഒരു മുസ്ലിം വിരുദ്ധതയുടെ നിഴലാട്ടങ്ങള്‍ നമ്മുടെ സേനയിലേക്കും കടന്നുവരുന്നതായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഗൗനിക്കാതിരുന്നുകൂടാ. മുമ്പ്‌ ഒന്നുമില്ലാത്തവിധം മുസ്ലിം സമുദായത്തിനു മേലുള്ള കടന്നുകയറ്റത്തിന്റെ ഫ്‌ളാഗ്‌ഓഫ്‌ നടത്തിയതു കഴിഞ്ഞ ഇടതുസര്‍ക്കാരാണ്‌. യു.എ.പി.എ. എന്ന കരിനിയമം മുസ്ലിം യുവാക്കള്‍ക്കു നേരേ പ്രയോഗിച്ചതു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്‌. ഇടതുസര്‍ക്കാരിന്റെ കാലത്തെ പോലീസ്‌ മേധാവി അതേ സര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ചയാണു നടപ്പാക്കുന്നതെന്ന്‌ ആക്ഷേപം ഭരണമുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ തന്നെയുണ്ട്‌. ഭരണം മാറുമ്പോള്‍ മാറാതെ നില്‍ക്കുന്ന ഉദ്യോഗസ്‌ഥ നിലപാടുകള്‍ ജനകീയ സര്‍ക്കാരിനെ എവിടെ കൊണ്ടെത്തിക്കുമെന്നു വിലയിരുത്തേണ്ടതു മുഖ്യമന്ത്രി തന്നെയാണ്‌. യു.ഡി.എഫ്‌ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാവേളയില്‍ മുസ്ലിംലീഗ്‌ എം.എല്‍.എമാരെ കോളറിനു പിടിച്ചു തള്ളിമാറ്റിയ ഉദ്യോഗസ്‌ഥര്‍ കാത്തു സൂക്ഷിക്കുന്ന മനസും പകര്‍ന്നു നല്‍കുന്ന സന്ദേശവും അപകടം നിറഞ്ഞതാണ്‌. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു നിയന്ത്രണവുമില്ലാതെ പൗരന്മാരുടെ സ്വകാര്യതയിലേക്കു പോലീസ്‌ കടന്നുകയറാന്‍ ശ്രമിക്കുന്നത്‌. അതിനു ഭരണകൂടം സംരക്ഷണം നല്‍കുന്നതും. പുറത്തേക്കു ചോര്‍ന്നുപോയ ലിസ്‌റ്റില്‍ ഒരു സമുദായക്കാര്‍ മാത്രമായതുകൊണ്ട്‌, തങ്ങളെ ബാധിക്കാത്ത പ്രശ്‌നമായി കണ്ട്‌ മാറിനില്‍ക്കുന്ന പൊതുസമൂഹം അപകടകരമായ സൂചനയാണു നല്‍കുന്നത്‌. പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ ചോര്‍ത്തല്‍ ഇതിനു മുമ്പേ ആരംഭിച്ചുകാണും. ജനാധിപത്യസംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ നയവും നിലപാടും രൂപീകരിക്കല്‍ ഉദ്യോഗസ്‌ഥരുടെ രാഷ്‌ട്രീയ സാമുദായിക താല്‍പര്യത്തിന്‌ അനുസരിച്ചായിക്കൂടാ. ഭരണരംഗത്ത്‌ ഉദ്യോഗസ്‌ഥരുടെ അനുഭവങ്ങള്‍ ഉപയോഗപ്പെടുത്താം. എന്നാല്‍ പൂര്‍ണമായും ഉദ്യോഗസ്‌ഥരാല്‍ നിയന്ത്രിക്കപ്പെടുന്നതാകരുതു ഭരണസംവിധാനം. സര്‍ക്കാരിന്റെ താല്‍പര്യങ്ങളും നയങ്ങളും നടപ്പാക്കലാണ്‌ ഉദ്യോഗസ്‌ഥരുടെ ചുമതല. സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യേണ്ടതു മുഴുവന്‍ ജനങ്ങളുടെയും താല്‍പര്യങ്ങളാണ്‌. എന്നാല്‍ നമ്മുടെ സംസ്‌ഥാനത്തു പലപ്പോഴും ഉദ്യോഗസ്‌ഥരുടെ മുമ്പില്‍ ഭരണനേതൃത്വം നിസഹായമാകുന്നതു പതിവായി മാറിയിരിക്കുന്നു. ഇ-മെയില്‍ ചോര്‍ത്തലില്‍ സംഭവിച്ചത്‌ അതുതന്നെയാണ്‌. ഉദ്യോഗസ്‌ഥരുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്‌തി അടയുകയും മറ്റുള്ളവരെ തൃപ്‌തിപ്പെടുത്തുകയും ചെയ്‌തു. പൊതുജീവിതത്തിലോ വ്യക്‌തിജീവിതത്തിലോ ഒരിക്കല്‍ പോലും സംശയിക്കപ്പെടേണ്ടവരല്ല ആഭ്യന്തരമന്ത്രാലയം കരിമ്പട്ടികയിലേക്കു ചേര്‍ത്തവര്‍. അപ്പോള്‍ പകര്‍ന്നു നല്‍കുന്ന സന്ദേശം മറ്റൊന്നാണ്‌. പേരും മതവും സംഘടനാ പശ്‌ചാത്തലവും എല്ലാം സംശയിക്കേണ്ടവരാണ്‌ ഇവരെല്ലാമെന്നാണ്‌. മാതൃഭൂമിയിലെ ജിദ്ദ ലേഖകന്‍പോലും ലിസ്‌റ്റില്‍പ്പെട്ടത്‌ ഇതില്‍ നിന്നാണ്‌. പ്രാദേശികവും രാഷ്‌ട്രീയവും വ്യക്‌തിഗതവും സാമുദായികവുമായ താല്‍പര്യങ്ങള്‍ പേറുന്ന പോലീസ്‌സേനയിലെ ഒരു വിഭാഗം സൃഷ്‌ടിച്ചു നല്‍കുന്ന ഭീകരചിത്രം വച്ചു കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങിയാല്‍ ജനകീയ സര്‍ക്കാരുകളുടെ പ്രസക്‌തി നഷ്‌ടമാകും. (എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍എളമരം മംഗളം ദിനപത്രത്തിലെഴുതിയത്‌)