Nov 15, 2013

മുഹമ്മദ് ഒലീദ് ബിന്‍ മുഹമ്മദ് അഥവാ സൗഹൃദത്തിന് ഒരു ആമുഖം

Walking with a friend  in the dark  is better than walking alone in the light
-Helen Keller




മുഹമ്മദ് ഒലീദ് ബിന്‍ മുഹമ്മദ് സലാം പറച്ചിലിന് ശേഷം  നീളക്കൂടുതെലെന്ന് എനിക്ക് തോന്നിച്ച പേര് രണ്ട് തവണ ആവര്‍ത്തിച്ചുകൊണ്ട് ആ അപരിചിതന്‍ എനിക്ക് നേരെ  കൈനീട്ടി. അമ്പരന്നുപോയ എനിക്ക് നേരെ വെടിയുണ്ടപോലെ അവന്റെ അടുത്ത ചോദ്യം വന്നു.

 ..... ഇശ്‌മെക്ക് അന്ത?
(നിന്റെ പേരന്താണ്)

ഇതെന്ത് കുരിശാണടാ എന്നു ചിന്തിക്കുന്നതിനിടെ അടുത്ത ചോദ്യം വീണ്ടും

....അന്ത ജദീദ്?

അതെ വെളുത്തു തുടുത്ത അറബിചെക്കാ ഞാന്‍ പുതിയതാണ്.എനിക്ക് നിന്റെ ഈ കടിച്ചാല്‍ പൊട്ടാത്ത അറബി പദങ്ങള്‍ തിരിയുന്നില്ല.എങ്കിലും ഞാന്‍ മറുപടി നല്‍കി.

....സ അന ജദീദ്  മാഫീ മാലൂം അറബി.
(ശരിയാണ്.ഞാന്‍ പുതിയ ആളാണ് എനിക്ക് അറബി അറിയില്ല)

പ്രവാസത്തിനായി പോകുമ്പോള്‍ ആദ്യം പഠിച്ച വാക്കുകളിലൊന്നാണ് ജദീദ്(പുതിയത്) അതിന്റെ പ്രായോഗിക തലത്തിലുള്ള ഉപയോഗങ്ങള്‍ പലപ്പോഴായി നടന്നിട്ടുള്ളതാണെങ്കിലും  വീണ്ടും ആ വാക്ക് എന്റെ രക്ഷകനാകുകയായിരുന്നു. ദീര്‍ഘമായ ഒരു സവാരി ശേഷം പാര്‍ക്ക് ചെയ്ത് റൂമിലേക്ക് കയറുന്നിതിനിടെയാണ് പൊട്ടിമുളച്ചത് പോലെ ഒരു അറബ് വംശജന്‍ എന്നെ അറബി പറഞ്ഞ് വെട്ടിലാക്കുവാന്‍ എത്തിയത്. എന്നാല്‍ ശരിയെന്ന മലയാളിയുടെ  ഭാവത്തില്‍ അവന് ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് റൂമിലേക്ക് കയറുന്നതിനിടെ സ്ഫുടമായ ഇംഗ്ലീഷില്‍ അവന്റെ അടുത്ത ചോദ്യം എന്റെ നേരെ ഉയര്‍ന്നു.

....ഡു യു സ്പീക്ക് ഇംഗ്ലീഷ്?

ഇവന്‍ എന്നെ വെറുതെ വിടാന്‍ പോകുന്നില്ല. എന്നാല്‍ ശരി  അവന്റെ പ്രശ്‌നം പരിഹരിച്ചട്ട് തന്നെ ബാക്കി കാര്യം.

.....യെസ് ഐ കാന്‍.

ഞാന്‍ മുഹമ്മദ് താഹിര്‍ സ്വദേശം ഇന്ത്യ എന്ന് പറഞ്ഞുകൊണ്ട്്അവന്റെ അടുക്കലേക്ക് ചെന്നു. തൊഴില്‍ തേടി സൗദി അറേബ്യയിലെത്തി രണ്ടാം മാസത്തിലാണ് എന്നെ  വലച്ച ഒലീദിന്റെ കടന്നു വരവ്. എന്റഎ കഫീലിന്റെ തൊട്ടടുത്ത വീട്ടില്‍ ഡ്രൈവറായി എത്തിയതാണ് ഒലീദ്. സ്വദേശം  ഈജിപ്തിലെ കെയ്‌റോയ്ക്ക് സമീപത്തുള്ള ഗ്രാമം. ഈജിപ്തില്‍ നിന്നാണന്ന് കേട്ടതോടെ എനിക്ക് ഒലീദിനോട് ഒരു പ്രത്യേക താല്‍പര്യം തോന്നി. സെമറ്റിക് മതങ്ങളുടെ കളിത്തൊട്ടിലായ മസ്ര്‍, നൈലിന്റെയും ഒരായിരം ഇതിഹാസ തുല്യരായ ചരിത്രപുരുഷന്‍മാരുടേയും ജന്മഗേഹം. കൂടാതെ സയ്യിദ് ഖുത്തുബിനേയും ഹസനുല്‍ ബന്നയേയും വായിച്ചു ഈജിപ്തിനോട് തോന്നിയ  താല്‍പര്യവും. തുടര്‍ന്നങ്ങോട്ടു എന്റെ കഫീലിനെ തോല്‍പ്പിക്കുന്ന അറബിയുമായിട്ടാണ് ഒലീദ് എന്നെ നേരിട്ടത് അതോടെ ഈജിപ്തിനെ ആ നാട്ടിലെ  പൗരനില്‍ നിന്നും അറിയുവാനുള്ള എന്റെ ആകാംഷ തലയാട്ടലുകളില്‍ അവസാനിക്കുകയായിരുന്നു.

 പെട്ടന്ന് കണ്ട ഒരാളോട് അപരിചിത്വം മറന്ന് വാതോരാതെ സ്വന്തം ഭാഷയില്‍ സംസാരിക്കുന്ന ജസീറിയന്‍ നിഷ്‌കളങ്കത എനിക്ക് അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. അല്‍ഹിന്ദില്‍ നിന്നും എത്തിയ ഈ അജ്‌നബിയുമായി ആ മിസ്രി അതിനിടയില്‍ ഒരു സൗഹൃദം സ്ഥാപിച്ചിരുന്നു.സായംകാലങ്ങളില്‍ ഭാഷയുടെയും രാജ്യത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ ആഗോള വിഷയങ്ങള്‍ ഒലിദ് ഞാനുമായി പങ്കുവെച്ചു. അതില്‍ അറബികളുടേയും അനറബികളുടേയും ജീവിതശൈലിയും ജസീറിയന്‍ സംസ്‌കാരവും ആധുനികതയുടെ കടന്നു കയറ്റവുമെല്ലാം കടന്നു വന്നു.

കാര്യങ്ങള്‍ വിവരിക്കുന്നതിനിടെ എന്നെ അറബി പഠിപ്പിക്കുവാനും ഒലീദ് ശ്രദ്ധിച്ചിരുന്നു. സംഭാഷണത്തിനിടയില്‍ കടന്നു വരുന്ന അറബി പദങ്ങളുടെ അര്‍ഥം ഇംഗ്ലീഷില്‍ തര്‍ജ്്ജിമ ചെയ്ത് കാര്യങ്ങള്‍ എനിക്ക് മനസിലാകുന്നുണ്ടെന്ന് അവന്‍ ഉറപ്പ് വരുത്തുമായിരുന്നു. ഒരിക്കല്‍ പോലും തന്റെ നാട്ടിലെ ആഭ്യന്തര പ്രശ്‌നത്തെക്കുറിച്ച് അവന്‍ ചര്‍ച്ച ചെയ്യുകയുണ്ടായില്ല. വല്ലാത്ത ഊര്‍ജ്ജം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതായിരുന്നു ഒലീദിന്റെ സൗഹൃദം.  അറബിയിലും ഇംഗ്ലീഷിലുമായി  സംവദിക്കുവാന്‍ ശ്രമിക്കുന്ന ഒലീദിനെ അന്യഭാഷാ ചിത്രം കാണുന്ന മലയാളി പ്രേക്ഷകന്റെ കൂലൂഹിതമായ മനസുമായിട്ടാണ് ഞാന്‍ പിന്തുടര്‍ന്നത്. എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് റിയാദിലെ 55 ഡിഗ്രി ചൂടിലും  ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്ന അവന്റെ ശീലമായിരുന്നു.


  മിക്ക സായാഹ്നങ്ങളിലും എന്റെ വാതിലില്‍ മൃദുവായി മുട്ടിക്കൊണ്ട് ഒലീദ് കടന്നു വരും പിന്നീട് പതിഞ്ഞ സ്വരത്തില്‍ പറയും

.... മാലിഷ്. അന്ത മാഫി മുഷ്‌ക്കില്‍ ആഷ സവ സവ അക്കല്‍
(ക്ഷമിക്കണം. നിനക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ നമ്മള്‍ക്ക് അത്താഴം ഒരുമിച്ച് കഴിക്കാം)

ക്ഷണം  നിരസിക്കുന്നത് അറബികള്‍ക്കിടയില്‍  അപമാനിക്കുന്നതിന് തുല്യമാണന്ന ബോധം ഉണ്ടാകുന്നതിന് മുമ്പ് അവന്റെ ക്ഷണനം ഞാന്‍ നിഷ്‌കരുണം നിരസിച്ചിരുന്നു. ഒരു മലയാളിയുടെ അപകര്‍ഷതാ ബോധം അവന്റെ ആഹാരം കഴിക്കുവാനുള്ള ക്ഷണത്തെ നിരസിക്കുന്നതില്‍ എന്നെ മുന്നോട്ട് നയിച്ചു എന്ന് വേണമെങ്കില്‍ പറയാം. ക്ഷണം സ്വീകരിച്ചപ്പോഴൊക്കെ എന്നെ അമ്പരിപ്പിക്കുന്ന രീതിയിലായിരുന്നു അവന്റെ പെരുമാറ്റം. മസ്ര്‍ (ഈജിപ്ത്യന്‍) ഭക്ഷണം തയ്യാറാക്കുകയും മസാലയും എരിവും പുളിയും ഇല്ലാത്ത ആഹാരത്തിന്റെ ഗുണഗണങ്ങളും അറേബ്യന്‍ കാലാവസ്ഥയില്‍ ഇത്തരം ഭക്ഷണം കഴിക്കേണ്ട ആവശ്യകതയും അവന്‍ വിവരിക്കുമായിരുന്നു.ഭക്ഷണത്തിനൊപ്പം സൗമ്യമായ ആ സ്‌നേഹവും നമ്മളിലേക്ക് പകര്‍ന്നു നല്‍കുന്നു അറബ് സംസ്‌കാരവും അവന്റെ പ്രവര്‍ത്തികളില്‍ പ്രതിഫലിച്ചിരുന്നു.


പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം ഒലീദിന്റെ മുറിയില്‍ ഒത്തുകൂടല്‍ ഞങ്ങള്‍(ഞാന്‍, പാലക്കാട്ടുകാരന്‍ ഹംസ, അംബാസമുദ്രം സ്വദേശി മുഹമ്മദ് കരീം. ഇവര്‍ രണ്ട് പേരും വര്‍ഷങ്ങളായി ഇവിടെ ജോലിചെയ്യുന്നവരായതിനാല്‍ അറബിയില്‍ നല്ല പ്രാവീണ്യവും ഉണ്ട്) പതിവാക്കി. ഈ സമയമെല്ലാം ഞങ്ങള്‍ക്ക് വേണ്ടി അറേബ്യന്‍ ചായയും ( ഗ്രീന്‍ ടി), ഗാവയും തയ്യാറാക്കുന്ന തിരക്കിലായിയിരിക്കും ഒലീദ്. ശേഷം അറബി പത്രത്തിലെ വാര്‍ത്തകള്‍ വായിച്ചു പ്രധാനപ്പെട്ടവ ഞങ്ങള്‍ക്കായി തര്‍ജ്ജിമ ചെയ്യും.

ഒരിക്കല്‍ ഞാന്‍ അവനോട് ചോദിച്ചു

......മുസ്ലിം ബ്രദര്‍ഹുഡിനെകുറിച്ചും നിന്റെ നാട്ടില്‍ നടക്കുന്ന പോരാട്ടങ്ങളെക്കുറിച്ചും എന്താണ് നിന്റെ അഭിപ്രായം ? ലോകത്ത് നടക്കുന്ന എല്ലാ വിഷയത്തെ കുറിച്ചും അഭിപ്രായം പറയുന്ന നീ എന്താണ് ഞങ്ങളോട് നിന്റെ നാട്ടിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാത്തത് ?

എന്റെ ചോദ്യങ്ങള്‍ക്ക് നീണ്ട  മൗനമായിരുന്നു അവന്റെ മറുപടി. ആ മൗനം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. പിന്നീടെങ്ങനെയൊ മനപൂര്‍വ്വമല്ലാത്ത ഒരകലം ഞങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടു. റംസാന്‍ നോമ്പിന്റെ അവസാന ദിവസം ഈദ് ആശംസ അറിയിക്കുവാനായി എന്നെ തേടിയെത്തിയ ഒലീദ്  പോകാന്‍ നേരം എന്നോട് പറഞ്ഞു
..താഹിര്‍ നീ ചോദിച്ചില്ലെ മിസ്‌രിയിലെ ആഭ്യന്തര പ്രശ്‌നത്തെകുറിച്ച്. അതെ ഞങ്ങള്‍ അരനൂറ്റാണ്ടിലേറെ നീതിക്കായി പോരാടുകയാണ്. പോരാട്ടങ്ങള്‍ എപ്പോഴും വിജയം വരിക്കണമെന്നില്ല. എപ്പോള്‍ നമ്മള്‍ വിജയിച്ചെന്നു കരുതുന്നുവോ അപ്പോള്‍ പരാജയം നമ്മളെ തേടിയെത്തും. അതാണ് തിരഞ്ഞെടുക്കപ്പെട്ട മുര്‍സി സര്‍ക്കാരിനെ അട്ടിമറിക്കപ്പെട്ടതിലൂടെ വെളിവാകുന്നത്. കഴിഞ്ഞ തവണ കെയ്‌റോയ്ക്ക് സമീപം പ്രതിക്ഷേധക്കാര്‍ക്ക് നേരെ പട്ടാളം നടത്തിയ വെടിവെപ്പില്‍ എന്റെ പിതാവും ഒരു സഹോദരനും മരണപ്പെട്ടിരുന്നു. രണ്ട് സഹോരങ്ങള്‍ ജയിലിലാണ്.അവരില്‍ ഒരാള്‍ ഡോക്ടറും ഒരാള്‍ എന്‍ജിനീയറുമാണ്. ഈ ബലിപെരുന്നാളിന് എക്‌സിറ്റില്‍ ഞാന്‍ സ്വദേശത്തേക്ക് മടങ്ങുകയാണ് ഒരു പക്ഷെ പോരാട്ടത്തില്‍ മരണം വരിക്കുകയോ ജയിലിലാകുകയോ  ചെയ്‌തേക്കാം പക്ഷേ നീതിക്ക് വേണ്ടിയുള്ള ഈ സമരത്തെ ഞങ്ങളുടെ അടുത്ത തലമുറയും  നെഞ്ചിലേറ്റും. അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ അറബികള്‍ കാലഗണനകള്‍ക്ക് മുന്‍ഗണന നല്‍കാറില്ല.

യാത്രപറഞ്ഞിറങ്ങുമ്പോള്‍  ഒലീദിന്റെ കണ്ണുകളി നക്ഷത്ര തിളക്കമായിരുന്നു. കണ്ണുനീര്‍ ആണന്ന് ഒരു നിമിഷം ഞാന്‍ സംശയിച്ചു. അങ്ങനെയാകുവാന്‍ തരമമില്ല കാരണം അവന്‍ ഒരു അറബ് വംശജന്‍ തന്നെയാണ്. ജോലിയുടെ ഭാഗമായി പിന്നീട് റിയാദില്‍ പോയപ്പോഴെക്കെ സുഹൃത്തുക്കളോട് ഒലീദിനെ കുറിച്ച് ഞാന്‍ തിരക്കി. നാട്ടില്‍ പോയ ഒലീദ് മടങ്ങിയില്ലെന്നും മാത്രമേ അവര്‍ക്കും അറിവുണ്ടായിരുന്നുള്ളു.

പ്രീയ ഒലീദ് നിന്റെ നാട്ടിലെ പോരാട്ടങ്ങളെ കുറിച്ചോ അതിന്റെ ന്യായാഅന്യായങ്ങളെ കുറിച്ചോ എനിക്കറിയില്ല പക്ഷെ നിന്റെ ആഥിത്യ മര്യാദയും സൗഹൃദവും എന്നെ ഭ്രമിപ്പിച്ചിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ നീ എന്റെ സുഹൃത് സങ്കല്‍പ്പങ്ങളെ തന്നെ മാറ്റിമറിക്കുകയായിരുന്നു. ഭാഷയുടേയും രാജ്യങ്ങളുടെയും അതിര്‍വരമ്പുകള്‍ സൗഹൃദത്തിന്  വിലങ്ങ് തടിയാകില്ലെന്ന് നിന്റെ സംസാരം എന്നെ പഠിപ്പിച്ചു.നീ പകര്‍ന്നു നല്‍കിയ ഗാവയുടേയും ചായയുടേയും രുചിക്കൊപ്പം ആ സൗഹൃദവും എന്റെ മനസിന്റെ കോണില്‍ ഇപ്പോഴും ഉണ്ട്..........