Apr 1, 2012

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: കൊല്ലത്തിന്റെ സ്വന്തം അമ്പനാട്

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: കൊല്ലത്തിന്റെ സ്വന്തം അമ്പനാട്: യാത്രകള്‍ എന്നും മനസ്സിന് ഒരു 'പുതുക്കലാണ്' നല്‍കുന്നത് പുതുക്കല്‍/പുതുമ എന്ന് പറയാവുന്നതിനെ അര്‍ഥപൂണമാക്കും. ...

കൊല്ലത്തിന്റെ സ്വന്തം അമ്പനാട്













യാത്രകള്‍ എന്നും മനസ്സിന് ഒരു 'പുതുക്കലാണ്' നല്‍കുന്നത്
പുതുക്കല്‍/പുതുമ എന്ന് പറയാവുന്നതിനെ അര്‍ഥപൂണമാക്കും. ഒരു മാസം മുമ്പാണ് അപ്രതീക്ഷിതമായ ഒരു യാത്ര തരപ്പെട്ടത് (അല്ലെങ്കിലും യാത്രകള്‍ എന്നും അപ്രീക്ഷിതമാണല്ലോ). ഗ്രാമത്തില്‍ കൂട്ടുകാരോടൊത്ത് നില്‍ക്കുമ്പോള്‍ ആണ് പെട്ടന്ന് ഒരു ചിന്ത മനസില്‍ കടന്നു വന്നത്. അമ്പനാടേക്ക് ഒരു യാത്ര ആയാലോ. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. ഞാന്‍, അരുണ്‍,നിയാസ്, കൊച്ചുമോന്‍ ഞങ്ങള്‍ രണ്ട് ബൈക്കുകളില്‍ കൊല്ലത്തില്‍ പ്രധാനപ്പെട്ട ഹില്‍സ്റ്റേഷനുകളിലൊന്നായ അമ്പനാട്ടേക്ക് വെച്ചു പിടിച്ചു.
കൊല്ലം ജില്ലയില്‍ തെന്മലക്ക് സമീപം സ്ഥിതി ചെയ്യുന്ന അമ്പനാട്ടില്‍ എത്തണമെങ്കില്‍ കഴതുരുട്ടിയില്‍ നിന്നും 14 കിലോമീറ്റര്‍ യാത്രചെയ്യണം.  ജില്ലയിലെ ഏക തേയിലതോട്ടവും മനോഹരമായ വെള്ളച്ചാട്ടവും ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലമാണ് അമ്പനാട് . ഒരു പള്‍സര്‍ (കൊച്ചുമോന്റെ) എന്റെ ശകടം സി.റ്റി 100 രണ്ടു ബൈക്കുകളിലും ചന്തമുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും അത്യാവശ്യം ഇന്ധനം നിറച്ച് ഞങ്ങള്‍ പുറപ്പെട്ടു. 11 മണിയോടെ ഞങ്ങള്‍ ഇടമണ്‍ പിന്നിട്ടു. ജില്ലയിലെ എറ്റവും സുന്ദരമായ പ്രദേശങ്ങളിലൂടെ ഉള്ള യാത്ര. വനത്തിന് കുറുകേ  കിടക്കുന്ന കൊല്ലം- തിരുമംഗലം ദേശീയ പാതയിലൂടെ അങ്ങനെ അങ്ങനെ ...... ദേശിയ പാതയ്ക്ക് സമീപമായി കല്ലടയാറിന്റെ കൈവഴി ഒഴുകുന്നു വേനലിന്റെ ആരംഭത്തില്‍ തന്നെ നീരൊഴുക്കില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും പുഴയുടെ സൗന്ദ്യത്തിന് കുറവില്ല.

കഴുതുരുട്ടിക്ക് സമീപത്ത് കുട്ടികള്‍ ആറ്റിലെ മണല്‍ തിട്ടക്ക് മുകളില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഗ്രാമങ്ങളില്‍ പോലും നാടന്‍ കളികള്‍ക്ക് പകരം ക്രിക്കറ്റിനാണ് താര പരിവേഷം ........ ഒരു കുട്ടി അടിച്ച് ബോള്‍ ആറ്റിലേക്ക് തെറിച്ചു വീണു. ........'സിക്‌സ'് .........ബാറ്റ്‌സ്മാന്‍ വിളിച്ച് കൂവിയതോടെ ഫീല്‍ഡല്‍ വെള്ളത്തിലേക്ക് ഒരു ചാട്ടം ദൂരേക്ക് ഒഴുകി പോയ ബോള്‍ നീന്തിയെടുത്ത ഫീല്‍ഡറിന്റെ മുഖത്ത് ഹിമാലയം കീഴടക്കിയ ഭാവം ...വ്യത്യസ്തമായ ആ കളി  അല്‍പനേരം വീക്ഷിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. കഴുതുരുട്ടിയില്‍ നിന്നും മാമ്പഴത്തറ റോഡില്‍ രണ്ട് കിലോമീറ്റര്‍ പോയതോടെ ഇന്നത്തെ ചിന്തകള്‍ മോശമായില്ലതിന് തെളിവുകള്‍ ലഭിച്ചു തുടങ്ങി.. വിശാലമായ റബ്ബര്‍ എസ്‌റ്റേറ്റിന് നടുവില്‍ സന്തോഷ്ശിവന്റെ ഛായാഗ്രഹണത്തില്‍ പ്രത്യക്ഷപ്പെടുന്ന  ചലചിത്രദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍................

യാത്രയുടെ വിരസത പമ്പ കടന്നതോടെ സഹയാത്രികര്‍ ഉഷാറിലായി.നാലും കൂടിയ കവലയിലെത്തിയപ്പോള്‍ വഴിയെക്കുറിച്ച് ഒരു സംശയം എതിരേ വന്ന ആളോട് ചോദിച്ചു നേരേ പോയാല്‍ മതി അഞ്ച് കിലോമീറ്റര്‍ അമ്പനാട്ടേക്ക്. ബൈക്കുകള്‍ക്ക് കാട്ടുപാതയിലും ഇരട്ടി വേഗം ..അല്‍പദൂരം പിന്നിട്ടതോടെ ഞങ്ങളുടെ മനസില്‍ സന്തോഷം തിരയിളക്കി ദൂരെ വിശാലമായ മലനിരകള്‍ തെളിഞ്ഞ് തുടങ്ങി. ഒരുമണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ആ സ്വപ്‌ന ഭൂമിയില്‍ കാലു കുത്തി. ഫെബ്രുവരി മാസത്തിന്റെ അവസാന പാദത്തിലും മഞ്ഞിന്‍ തുണ്ടുകള്‍ ഭൂമിയെ വിട്ട് പോകാന്‍ മടിക്കുന്ന അമ്പനാട്...............   ഒരു മണിക്കൂര്‍ കുന്ന് കയറിയെത്തുമ്പോള്‍ തെയിലതോട്ടങ്ങളും ഓറഞ്ച് മരങ്ങളും,ഗ്രാമ്പുതോട്ടവും, പൈന്‍മരങ്ങളും,കുരുമുളക് പ്ലാന്റേഷനും,വെള്ളച്ചാട്ടവും മനസിനെ മാസ്മരിക വലയത്തലേക്ക് പിടിച്ചെത്തിക്കുന്ന പ്രകൃതിയുടെ വരദാനം ഇതാണ് അമ്പനാടിനെ കുറിച്ച് എനിക്ക് തോന്നിയ ആദ്യ വികാരം..

റ്റി.ആര്‍ ആന്റ് റ്റി (ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് റ്റി) കമ്പനിയാണ് അമ്പനാട് എസ്റ്റേറ്റിന്റെ ഇപ്പോഴത്തെ ഉടമകള്‍  മുമ്പ് ബ്രിട്ടിഷ് കമ്പനിയായിരുന്ന മലയാളം പ്ലാന്റേഷന് ഉടമസ്ഥാവകാശമുണ്ടായിരുന്നു. സമീപത്തായി പ്രിയ റബ്ബര്‍ എസ്റ്റേറ്റും സ്ഥിതിചെയ്യുന്നു. വിനോദ സഞ്ചാരികള്‍ക്ക് എസ്‌റ്റേറ്റില്‍ പ്രവേശിക്കുന്നതിന് 100 രൂപ പ്രവേശഫീസ് നിശ്ചയിച്ചിട്ടുണ്ട് (ബൈക്കൊന്നിന്).ഗേറ്റിലെ കാവല്‍കാരനുമായി സംസാരിച്ച്  എസ്റ്റേറ്റ് മാനേജരുടെ നമ്പര്‍ വാങ്ങി വിളിച്ചു. പത്രത്തില്‍ നിന്നാണന്ന് പറഞ്ഞപ്പോള്‍ ഗേറ്റുകള്‍ ഫീസില്ലാതെ തുറക്കപ്പെട്ടു. അങ്ങനെ കൊല്ലത്തിന്റെ മലയോര സ്വര്‍ഗ്ഗത്തിലേക്ക് ഞങ്ങള്‍ ഒച്ചയുണ്ടാക്കി പാഞ്ഞു.... തേയിലക്കാടുകളുടെ ഇടയില്‍ അങ്ങിങ്ങ് കാണപ്പെടുന്ന ലായങ്ങളും ഒരു ക്രിസ്റ്റന്‍ ചര്‍്ച്ചും പിള്ളയാര്‍ കോവിലും, പ്രൈമറി ഹെല്‍ത്ത് സെന്ററുമാണ് ഇവിടുത്തെ പ്രാഥമിക സകര്യങ്ങള്‍. തേയിലതോട്ടങ്ങള്‍ക്കിടയിലെ യാത്രകള്‍ മടുത്തപ്പോള്‍ (അങ്ങനെ പറയാമോ എന്നറിയില്ല വിശപ്പാകാം മടുപ്പിന് ഒരു കാരണം) കൈമുട്ടി വെള്ളച്ചാട്ടത്തിലേക്ക് .മലമുകളില്‍ നിന്നും അരിച്ചെത്തി 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന ചെറിയ വെള്ളച്ചാട്ടത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഐസ് കട്ടകള്‍ വന്നു വിഴുന്ന പ്രതീതി...... കുളിയും തേവാരവും കഴിഞ്ഞ് മടക്ക യാത്രയിലേക്ക് ....... എസ്റ്റേറ്റ് ഗേറ്റിന് സമീപത്തുള്ള ചായക്കടയില്‍ എത്തി കട്ടന്‍ ചായ കുടിച്ച് അമ്പനാടിനോട് വിടപറഞ്ഞു ഇനിയും ഈ മലകറി വരുമെന്ന ഉറപ്പ് നല്‍കി............